മരട് ∙ കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ന്യൂക്ലിയസ് മാളിനു സമീപം റോഡിനു കുറുകെ ആഴമുള്ള കുഴി തോടായി മാറിയിട്ട് 4 മാസം. തൊട്ടടുത്തുള്ള ബിഎംഎസ് ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തകർ ഒരു മാസം മുൻപ് ശ്രമദാനമായി കുഴി മൂടിയെങ്കിലും മഴയിൽ അത് ഒലിച്ചുപോയി. മഴയ്ക്കു മുൻപ് കട്ട വിരിക്കാനായി കുത്തിപ്പൊളിച്ചതാണ്. വിരിച്ചു വന്നപ്പോൾ ഉയരവ്യത്യാസമായി. അതോടെ പണി നിലച്ചു. ഒരു മീറ്റർ ഭാഗം യോജിപ്പിക്കാനായില്ല. 4 മാസത്തിലേറെയായി ഇതാണു സ്ഥിതി. ടൈലുകൾ ഇളകി റോഡിനു കുറുകെ ആഴമുള്ള കുഴി തോടായി. കുണ്ടന്നൂർ മുതൽ മിനി ബൈപാസ് വരെ ടൈലും ടാറും ചേരുന്ന ഭാഗങ്ങളിലെല്ലാം ഇതാണു സ്ഥിതി. ദേശീയ പാത ഇടപ്പള്ളി ഡിവിഷനാണ് റോഡ് പണിയുടെ ചുമതല. വിരിക്കാൻ ഇറക്കിയ കട്ടകൾ പാതയോരത്ത് അപകടകരമായി മതിൽ പോലെ നിരത്തി വച്ച നിലയിലാണ്.

